2012 ജൂലൈ 25, ബുധനാഴ്‌ച

പ്രണയം... ഒരു പ്രതിഭാസം...


ഇലകൾ കൊഴിയുന്ന മരങ്ങളുടെ ചോട്ടിലായ് ഹൃദയങ്ങൾ ചേർത്ത് വച്ച് അവരിരിക്കുകയാണു...
ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അവന്റെ കവിൾത്തടത്തെ തഴുകി...
അവർക്ക് മുൻപിൽ സന്ധ്യ ഒരു ശോണ സാഗരമായി ഇളകി മറിയുകയാണു..
അന്തിവെളിച്ചത്തിൽ അവരുടെ കണ്ണുകൾ പ്രണയാതുരമായിരുന്നു...
അവരുടെ ഹൃദയം ത്രസിക്കുകയായിരുന്നു...
പിന്നെ ഒരു നിമിഷം അവന്റെ മുഖത്തെ അവളുടെ മുടി മറച്ചുകളഞ്ഞു... ആ മുടിയിൽ സന്ധ്യാവെളിച്ചം വീണു തിളങ്ങി...
ഇരുൾ പടർന്ന സന്ധ്യയുടെ നെറുകയിലൂടെ അവർ മടങ്ങി...
ഒരു പരസ്പര സ്നേഹത്തിന്റെ തുടിക്കുന്ന ഓർമ്മകളുമായി...
ഇത് പ്രണയികളുടെ സമ്മോഹനമായ ഒരു നിമിഷമാണു... ഒരനുഭൂതിയാണു...

ഒന്നോർത്താൽ പ്രണയം ഒരു പൂനിലാവ് പോലെയാണു. തഞ്ചത്തിൽ പ്രകാശം പരത്തി മനസ്സുകളുടെ ലയമായിത്തീരുന്ന ശോഭിതമായൊരു പൂനിലാവ്... ഹൃദത്തിന്റെ പ്രകാശമാണത്...

പ്രണയത്തിന്റെ ഊഷ്മളതയിൽ മതിമറന്നു പോകാത്തവർ ആരുണ്ടാവും... ഒരിക്കലെങ്കിലും പ്രേമിച്ചിട്ടില്ലാത്തവർക്ക് ജീവിതം വ്യർത്തമല്ലേ... ഒരു പൂ വിരിയും പോലെ പരിമളപൂരിതമായ അനുഭൂതിയാണത്...

ആദ്യാനുരാഗത്തിന്റെ നിറവും മണവും ജീവിതാന്ത്യത്തോളം നിലനിൽക്കുന്നതാണു... എത്ര തേച്ചാലും മായ്ച്ചാലുമത് മാഞ്ഞുപോകില്ല... കാലദേശങ്ങൾ കടന്ന് അത് മഹിതമായൊരനുഭൂതി ചൊരിയും...

വിവാഹത്തിനു മുൻപ് പ്രണയിച്ചവരും അതിനു ശേഷം ആ അനുഭൂതി നുകർന്നവരുമുണ്ടാകാം...
കാലത്തിന്റെ നെറികേടിൽ പ്രണയം ഉപേക്ഷിക്കേണ്ടി വന്നിരിക്കാം... പ്രേമത്തെ മുറിച്ചെറിഞ്ഞ് മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിതരായിത്തീർന്നിരിക്കാം... എന്നാൽ ആദ്യാനുരാഗം ജീവിതത്തിന്റെ ഒരു ദശാസന്ധിയിൽ പൂർണ്ണത കൈവരിക്കും... നീണ്ട ഇടവേളക്കു ശേഷമുള്ള ഒരു സ്നേഹമഴയായത് പെയ്തിറങ്ങും...

പ്രണയത്തെ നിർ വചിക്കാനാകില്ലല്ലോ... അതൊരനുഭവവും അനുഭൂതിയുമാണു... പ്രണയത്തിനു ഒരു പ്രത്യേക മണമുണ്ട്... മാധുര്യമുണ്ട്...
നഗരങ്ങളിലേയും നാട്ടിൻപുറങ്ങളിലേയും പ്രകൃതിയുമായി പ്രണയം ലയിച്ചിരിക്കുന്നു...
വിദ്യാലയ മുറ്റത്തോ കലാലയങ്ങളിലെ മരച്ചോടുകളിലോ അംബലക്കുളത്തിന്റെ ഓരത്തോ പ്രണയം മൊട്ടിടുന്നു... അതുമല്ലെങ്കിൽ ആരാധനാലയത്തിന്റെ വിരസതകൾക്കിടയിലാകാം... ഒരു തേൻ തുള്ളിപോലെ മനസ്സിന്റെ ഒരു കോണിൽ പ്രണയ മഴത്തുള്ളി വീഴുകയാണു... ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ അവിചാരിതമായി കണ്ടുമുട്ടുംബോഴായിരിക്കാം ഈ സ്പുരണം ഉണ്ടാകുന്നത്... പരസ്പരം ആകർഷിക്കുന്ന അഭൗമവും അനിർ വചനീയവുമായ ആകർഷണത്തിൽ നിന്നാണു പ്രണയത്തിന്റെ മധു ഉറഞ്ഞുകൂടുന്നത്...
പിന്നെ ആകെ അസ്വസ്തമാകുന്ന നിമിഷങ്ങളാണു... മനസ്സിൽ തിരിഞ്ഞും മറിഞ്ഞും ഈ അനുഭൂതി നിറയുന്നു... ദിവസങ്ങളിലൂടെ മനസ്സിൽ സ്പുടം ചെയ്തെടുത്ത പ്രണയം പരസ്പരം അറിയുന്നതിലൂടെ പടർന്ന് കയറുന്നു...

നിലാവിൽ മരങ്ങൾ നിഴൽ പരത്തുന്ന തൊടികളിലും സായന്തന ചെമ്മാനത്തിലും സ്നേഹത്തിന്റെ ചിത്രവർണ്ണാഞ്ചിതമായ നിമിഷങ്ങൾ വിരിഞ്ഞിറങ്ങുന്നു...

ഒരു നോട്ടത്തിലൂടെ... ഒന്നുരിയാടുന്നതിലൂടെയൊക്കെയാണു പ്രേമത്തിന്റെ നാംബ് മുളപൊട്ടുന്നത്... പിന്നെ ഓർക്കാൻ ഓർത്തോർത്ത് കൊണ്ടുനടക്കാൻ പ്രണയികളുടെ മനസ്സിൽ ചിലതൊക്കെ പതിഞ്ഞിരിക്കും... ഒന്നുകിൽ മൂക്ക്, അല്ലെങ്കിൽ കണ്ണുകൾ, അതുമല്ലെങ്കിൽ ചുണ്ട്... ഏകാന്തതയിൽ ഈ ഓർമ്മകൾ മനസ്സിൽ വന്നലക്കുന്നു... പ്രണയപ്രഭയിൽ ഇത് വശ്യചാരുതയാർന്നിരിക്കും... മനസ്സിനെ പിടിച്ചുലക്കുന്ന ഒരനുഭൂതിയായിരിക്കുമത്...

ആദ്യമൊഴിയുടെ താളവും നാദവുമാവും മനസ്സിലേക്കു പിന്നീട് ഒഴുകിയെത്തുന്നത്... പുഞ്ചിരിയിൽ ഊറിവരുന്ന വർത്തമാനങ്ങൾ... ഒളികണ്ണിട്ടുള്ള നോട്ടം... എല്ലാമെല്ലാം...

പിന്നെ പ്രണയത്തിന്റെ വസന്തകാലത്തിലേക്കായ് ഇരുവരുടേയും യാത്ര... പൊരിവെയിലിനെ പൂനിലാവായി കാണുന്ന കാലം... രാത്രി പകലുകൾക്ക് മനോഹാരിത ഏറെ അനുഭവപ്പെടും... സ്വപ്ന സുരഭിലമായ ഒരു കാലമാണത്... പ്രണയം അങ്ങനെ വളരുകയാണു... അതിരുകളില്ലാത്ത ലോകത്തിലേക്ക്...
കാമുകിയുടെ ഒരു വിരൽ സ്പർശം... കാമുകന്റെ ഒരു തലോടൽ... അത് മറ്റ് എന്തിനെക്കാളും ആഹ്ലാദകരമായിരിക്കും...

നമ്മുടെ ഇടയിലെ പ്രണയത്തിന്റെ അതിർത്തി അവിടെ അവസാനിക്കുകയാണു... അതിനപ്പുറത്തേക്ക് കടക്കാൻ നമുക്കാവില്ല... ഈ പരിധിക്കകത്ത് നിന്ന് ആയിരം അനുഭൂതി നക്ഷത്രങ്ങൾ ഉദിച്ചസ്തമിക്കുന്നു... പിന്നെ വിവാഹത്തിന്റെ തീരം തേടലാണു...

ചിലപ്പോൾ പ്രണയത്തിന്റെ സൗകുമാര്യതക്കിടയിൽ വിധിയൊരു വില്ലനായി കടന്നുവരുന്നു... പിന്നെ പ്രേമത്തിന്റെ തളിരിലകൾ തല്ലിക്കൊഴിക്കലായി... നീണ്ട വിരഹത്തിനും അതിനൊടുവിലൊരു വേർ പിരിയലിനും അത് വഴിയൊരുക്കുന്നു... മറ്റൊരാളെ വിവാഹം കഴിച്ച് ജീവിതം വേറൊരു ദിശയിലൂടെ തള്ളിവിടാൻ നിർബന്ധിതരാകും... വിധി മുറിച്ചെറിഞ്ഞാലും പ്രണയത്തിന്റെ അനുഭൂതി സ്പർശ്ശം മനസ്സിന്റെ അകത്തളം വിട്ട് പോകില്ല... പ്രണയ സംഗീതം പരിപൂർണ്ണമാകാൻ യതിഭംഗം വന്നേ മതിയാകൂ എന്ന കവി വാക്യം ഇവിടെ ഓർക്കേണ്ടതാണു...

വിരഹത്തിന്റെ താപത്തിൽ ഉരുകുന്ന പ്രണയത്തിന്റെ കാഞ്ചനക്കട്ടി കൂടുതൽ തിളക്കം വയ്കുകയേയുള്ളൂ... ഓർമ്മയുടെ പേടകത്തിൽ അവ ജീവിതാന്ത്യത്തോളം കൊണ്ടുപോകാം...

വിവാഹത്തിന്റെ യാന്ത്രിക ജീവിതത്തിനിടയിലും ശിതിലമായ പ്രേമത്തിന്റെ തുടിക്കുന്ന സ്മരണകൾ നമ്മെ വന്ന് തലോടുന്നു... അത് താരാട്ട് പാട്ടാകുന്നു... ആരോരുമറിയാതെ മനസ്സിലിട്ട് അത് കൊണ്ട് നടക്കുന്നു...

പിന്നെ വയസ്സുകാലത്തോ മറ്റോ പഴയ കാമുകിയെ/കാമുകനെ കണ്ടെത്തുന്നവരുണ്ട്... ജീവിതത്തിന്റെ നല്ല കാലങ്ങൾ അറിഞ്ഞോ അറിയാതെയോ മറ്റൊരാളോടൊപ്പം ജീവിച്ചവർ ഇരുവരും വീണ്ടും കാണുന്നു... അവരുടെ ജീവിതത്തിലെ നിർവൃതി നിറഞ്ഞ മുഹൂർത്തമായത് മാറുന്നു... വാർദ്ധക്യത്തിലെ സൗഭാഗ്യമായ് അവരത് കൊണ്ടുനടക്കുന്നു... പഴയ കാമുകീ കാമുകന്മാർ അറുപത് വയസ്സ് കഴിഞ്ഞ ശേഷം ഒന്നിച്ചുജീവിക്കുന്നുണ്ട്...

ഒന്നോർത്താൽ ഇതെല്ലാം ചേർന്നതാണല്ലോ പ്രണയമെന്ന പ്രതിഭാസം...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;