2012 ഓഗസ്റ്റ് 22, ബുധനാഴ്‌ച
ആദ്യാനുരാഗം...
ഒരർത്ഥവും തോന്നാത്ത ജീവിത യാഥാർത്ഥ്യവുമായി മനസ്സിൽ വല്ലാത്തൊരു കുറ്റബോധവുമായി ചുവടുകൾ ഓരോന്നും വയ്ക്കുംബോൾ ചുറ്റും കാണുന്നതെല്ലാം ചലിക്കുന്ന മനുഷ്യക്കോലങ്ങളും അവരുടേതല്ലാത്ത കുറേ ചീട്ടു കൊട്ടാരങ്ങളും മാത്രം. വെറുതെയാണെങ്കിലും എന്റെ കണ്ണുകൾ ചുറ്റിലും പറക്കുന്ന കിളികളിൽ സൗന്ദര്യം ദർശ്ശിച്ചു. കുറച്ചു കഴിഞ്ഞ് എന്റെ കണ്ണു അടുത്ത് പറന്ന് നിൽക്കുന്ന ഒരു കിളിയിൽ മാത്രം നിലച്ചുനിന്നു. എന്തൊരു ചന്തമാണു ആ കിളിക്ക്.
ജീവിതത്തിന്റെ ഒരു മൂലയിലും ഉറച്ചു നിൽക്കാത്ത എന്റെ മനസ്സ് ആ കിളിയിൽ തന്നെ ശ്രദ്ധിച്ചു നിന്നു. അതിനെ സ്വന്തമാക്കാനുള്ള മോഹവുമായി പതുക്കെ അതിന്റെ അരികിലേക്ക് നീങ്ങി. മഞ്ഞുതുള്ളിയുടെ നൈർമല്യവും പൂക്കളുടെ സുഗന്ധവും മഴവില്ലിന്റെ ഭംഗിയും ആ കിളിയിൽ നിന്ന് എനിക്കനുഭവപ്പെട്ടു. സൂര്യൻ ചക്രവാളത്തിൽ എരിഞ്ഞമരുന്ന സമയത്തും പൂത്ത നീർ മലരിന്റെ സുഗന്ധം എനിക്കാ കിളിയിൽ നിന്നു ലഭിച്ചു.
കൗതുകം ഇഷ്ടപ്പെടുന്ന എന്റെ കണ്ണുകൾക്ക് ആ കിളി മനസ്സിനു കൗതുകം മാത്രമായിരുന്നുവോ? അറിയില്ല... കഴിഞ്ഞ ജന്മാന്തരങ്ങളിൽ കണ്ടു കൊതിതീരാത്ത എതോ മുഖം. അതിനെ സ്വന്തമാക്കാൻ ആകുമോ എന്ന ചോദ്യവുമായി ജീവിതം മുന്നോട്ടു പോയി.
നിർവ്വചിക്കാനാകാത്ത നിമിഷങ്ങളിലും സങ്കൽപ്പ ലോകത്തിലും നടന്നു നീങ്ങിക്കൊണ്ടിരുന്ന സന്ദർഭത്തിൽ ആ കിളി അതിന്റെ ചേതോഹരമായ വർണ്ണങ്ങളാലും ആരേയും വിസ്മരിപ്പിക്കുന്ന ലാസ്യഭംഗിയാലും എന്നെ ഞാനല്ലാതാക്കി മാറ്റി. പതുക്കെ, വളരെപ്പതുക്കെ ആ കിളി എന്റെ മനസ്സിൽ ഒരു കൂടു കൂട്ടി. പിന്നെ ആ കിളിക്കായ് ഞാൻ സമയം കണ്ടെത്തുകയായിരുന്നു. സമയം എനിക്കനുകൂലമായി. ജീവിതത്തിലെ ഓരോ നിമിഷവും വിലയുള്ളതായി. ജീവിതത്തിൽ അതുവരെയില്ലാത്ത ലക്ഷ്യബോധം വന്നതുപോലെ.
പിന്നെ ആ കിളിയെ കാണാതിരിക്കുംബോൾ മനസ്സിലെന്തോ ഒരു വിങ്ങൽ. അത് ദേശാടനക്കിളി ആയിരുന്നുവോ? ഇല്ല! അതിനു ഗ്രാമ ഭംഗി തുളുംബി നിന്നിരുന്നു. ഞാൻ മണക്കാത്ത ഗന്ധകപ്പുകയും ഞാനറിയാതെയണിയുന്ന പുഷ്പചിത്രങ്ങളും ഞാൻ കേൾക്കാതെ കേൾക്കുന്ന രോദനങ്ങളും ആ കിളിയിൽ ഞാൻ കണ്ടിരുന്നു.
കിളിയെ കണ്ടുമുട്ടുന്ന ഓരോ നിമിഷവും എനിക്കു സ്വർഗ്ഗതുല്യമായിരുന്നു. സന്തോഷത്താൽ വാക്കുകൾ പുറത്തു വരികയില്ലായിരുന്നു. ആ കിളിയെക്കുറിച്ചു വർണ്ണിക്കാൻ എന്റെ കവിതകൾക്കോ സംഗീതത്തിനോ ഒരിക്കലും കഴിയില്ല. തളിരു പൂക്കുന്ന നേരങ്ങളിൽ എന്നിൽ ഒഴുകിയെത്തുന്ന ശിൽപ്പ സംഗീതമാണു എന്റെ പൈങ്കിളി. എന്റെ ഏകാന്ത നിമിഷങ്ങളും സ്വപ്നങ്ങളും അതിനെക്കുറിച്ചുള്ളതായിരുന്നു.
ജീവിത യാത്രയിൽ ഇടക്കെനിക്കു കാലിടറി. മറ്റ് കിളികളുമായി കൂട്ടുപിടിച്ചു പറക്കുന്ന എന്റെ കിളിയെ ഞാൻ കണ്ടു. ആ കിളി പറന്നകലുന്ന പാതയെ നോക്കി കുറേ നേരം ഞാൻ നിന്നു. ആ കിളിക്കു വേറെ കിളികൾ കൂട്ടുവന്നു. അപ്പോൾ എന്റെ മനസ്സ് നിലം തൊടാതെ പറന്നു നിൽക്കുകയായിരുന്നു.
ഒരിക്കലും ഒരു കോണിലും നിലക്കാതെ എന്റെ മനസ്സ് വീണ്ടുമാകിളിയെ കണ്ടു. അതെന്നിൽനിന്ന് വേർപ്പിരിയാൻ ശ്രമിക്കുന്നതുപോലെ. എന്നിട്ടും ദിനവുമാകിളിയെ കാത്ത് വഴിയരികുകളിൽ ഞാനലഞ്ഞു. ഒരു നോട്ടത്തിനായ് കൊതിച്ചു.
ആ കിളി ഇപ്പോൾ എന്റേതല്ല. അതിനെ സ്വന്തമാക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, കൈയ്യെത്താത്ത ദൂരത്തേക്കു എന്റെ പൈങ്കിളി പറന്നുപോയി, കവർന്നുപോയി. വിധി! എന്നു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
ഇന്നും ആ കിളിയെക്കുറിച്ചുള്ള ഓർമ്മകളിൽ എല്ലാ ഋതുക്കളിലും കൂടും കൂട്ടി ഞാൻ കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ എനിക്കാകിളിയെ ഓർക്കാതിരിക്കാനാകില്ല, സ്നേഹിക്കാതിരിക്കാനും.
"മറക്കുവാനാകുമോ
ആദ്യാനുരാഗം
ജന്മങ്ങളിൽ"
ഒരു പ്രേമവും ഒരിക്കലും അവസാനിക്കുന്നില്ല...
ഉപരിതലം ശാന്തമാകുംബോഴും
ഉള്ളറകൾ ജ്വലിച്ചുകൊണ്ടേയിരിക്കും...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ