ഒന്നും ലഭിക്കാനില്ലായെങ്കിലും
എന്തിനോ തേടുന്നു ഞാനിന്നും...
ഓർമ്മയുടെ മൗനങ്ങളിൽ
ചിതൽപ്പുറ്റ് നിറയുന്നു...
മൗന നൊംബരത്തിന്നീണം
ചുറ്റിലും മുഴങ്ങുന്നു...
ഉരുളുന്ന കാലചക്രത്തിൻ ചുവട്ടിൽ
ചതയുന്നുവെൻ നിറമുള്ള സ്വപ്നങ്ങൾ...
ചുറ്റിലും വീശുന്ന വായുവിൽ
മൃത്യുവിൻ സുഗന്ധം പരന്നീടുന്നു...
ജീവിത വീഥിതൻ മങ്ങിയ വെട്ടത്തിൽ
വഴിയറിയാതെ ഞാനുഴറിടുന്നു...
ജീവിച്ചിരിക്കുന്നയെൻ അസ്ഥിത്തറയിൽ
ബലിക്കാക്കകളെന്തോ തിരയുന്നു...
തട്ടിത്തകർക്കുന്നൂ അവയെൻ
സ്വപ്നത്തിൻ കണ്ണാടിച്ചില്ലുകൾ...
കത്തിയെരിയുന്നെൻ ചിതയെങ്കിലും
പ്രാണനുണ്ടെൻ ദേഹത്തിലിപ്പഴും...
ഒരു വർഷം കൂടി പടിയിറങ്ങുന്നു...
വിജ്ഞാനവും വിനോദവുമായി പങ്കിട്ട നാളുകൾ
ഇനി മാനസ്സ ചില്ലയിൽ ചേക്കേറുകയായി...
കൊഴിഞ്ഞ ഇന്നലെകളുടെ സൗന്ദര്യവും സൗരഭ്യവും
മനസ്സിൽ എന്നുമുണ്ടായിരുന്നെങ്കിൽ...
ഇവിടെനിന്നാർജ്ജിച്ചതൊക്കെയും
വരുംകാലങ്ങളിൽ നന്മകളായെങ്കിൽ...
സൗഹൃദത്തിന്റെ പുലരിത്തെളിച്ചം
ജീവിത പന്ഥാവിൽ എന്നുമുണ്ടായെങ്ങിൽ...
ഒരർത്ഥവും തോന്നാത്ത ജീവിത യാഥാർത്ഥ്യവുമായി മനസ്സിൽ വല്ലാത്തൊരു കുറ്റബോധവുമായി ചുവടുകൾ ഓരോന്നും വയ്ക്കുംബോൾ ചുറ്റും കാണുന്നതെല്ലാം ചലിക്കുന്ന മനുഷ്യക്കോലങ്ങളും അവരുടേതല്ലാത്ത കുറേ ചീട്ടു കൊട്ടാരങ്ങളും മാത്രം. വെറുതെയാണെങ്കിലും എന്റെ കണ്ണുകൾ ചുറ്റിലും പറക്കുന്ന കിളികളിൽ സൗന്ദര്യം ദർശ്ശിച്ചു. കുറച്ചു കഴിഞ്ഞ് എന്റെ കണ്ണു അടുത്ത് പറന്ന് നിൽക്കുന്ന ഒരു കിളിയിൽ മാത്രം നിലച്ചുനിന്നു. എന്തൊരു ചന്തമാണു ആ കിളിക്ക്.
ജീവിതത്തിന്റെ ഒരു മൂലയിലും ഉറച്ചു നിൽക്കാത്ത എന്റെ മനസ്സ് ആ കിളിയിൽ തന്നെ ശ്രദ്ധിച്ചു നിന്നു. അതിനെ സ്വന്തമാക്കാനുള്ള മോഹവുമായി പതുക്കെ അതിന്റെ അരികിലേക്ക് നീങ്ങി. മഞ്ഞുതുള്ളിയുടെ നൈർമല്യവും പൂക്കളുടെ സുഗന്ധവും മഴവില്ലിന്റെ ഭംഗിയും ആ കിളിയിൽ നിന്ന് എനിക്കനുഭവപ്പെട്ടു. സൂര്യൻ ചക്രവാളത്തിൽ എരിഞ്ഞമരുന്ന സമയത്തും പൂത്ത നീർ മലരിന്റെ സുഗന്ധം എനിക്കാ കിളിയിൽ നിന്നു ലഭിച്ചു.
കൗതുകം ഇഷ്ടപ്പെടുന്ന എന്റെ കണ്ണുകൾക്ക് ആ കിളി മനസ്സിനു കൗതുകം മാത്രമായിരുന്നുവോ? അറിയില്ല... കഴിഞ്ഞ ജന്മാന്തരങ്ങളിൽ കണ്ടു കൊതിതീരാത്ത എതോ മുഖം. അതിനെ സ്വന്തമാക്കാൻ ആകുമോ എന്ന ചോദ്യവുമായി ജീവിതം മുന്നോട്ടു പോയി.
നിർവ്വചിക്കാനാകാത്ത നിമിഷങ്ങളിലും സങ്കൽപ്പ ലോകത്തിലും നടന്നു നീങ്ങിക്കൊണ്ടിരുന്ന സന്ദർഭത്തിൽ ആ കിളി അതിന്റെ ചേതോഹരമായ വർണ്ണങ്ങളാലും ആരേയും വിസ്മരിപ്പിക്കുന്ന ലാസ്യഭംഗിയാലും എന്നെ ഞാനല്ലാതാക്കി മാറ്റി. പതുക്കെ, വളരെപ്പതുക്കെ ആ കിളി എന്റെ മനസ്സിൽ ഒരു കൂടു കൂട്ടി. പിന്നെ ആ കിളിക്കായ് ഞാൻ സമയം കണ്ടെത്തുകയായിരുന്നു. സമയം എനിക്കനുകൂലമായി. ജീവിതത്തിലെ ഓരോ നിമിഷവും വിലയുള്ളതായി. ജീവിതത്തിൽ അതുവരെയില്ലാത്ത ലക്ഷ്യബോധം വന്നതുപോലെ.
പിന്നെ ആ കിളിയെ കാണാതിരിക്കുംബോൾ മനസ്സിലെന്തോ ഒരു വിങ്ങൽ. അത് ദേശാടനക്കിളി ആയിരുന്നുവോ? ഇല്ല! അതിനു ഗ്രാമ ഭംഗി തുളുംബി നിന്നിരുന്നു. ഞാൻ മണക്കാത്ത ഗന്ധകപ്പുകയും ഞാനറിയാതെയണിയുന്ന പുഷ്പചിത്രങ്ങളും ഞാൻ കേൾക്കാതെ കേൾക്കുന്ന രോദനങ്ങളും ആ കിളിയിൽ ഞാൻ കണ്ടിരുന്നു.
കിളിയെ കണ്ടുമുട്ടുന്ന ഓരോ നിമിഷവും എനിക്കു സ്വർഗ്ഗതുല്യമായിരുന്നു. സന്തോഷത്താൽ വാക്കുകൾ പുറത്തു വരികയില്ലായിരുന്നു. ആ കിളിയെക്കുറിച്ചു വർണ്ണിക്കാൻ എന്റെ കവിതകൾക്കോ സംഗീതത്തിനോ ഒരിക്കലും കഴിയില്ല. തളിരു പൂക്കുന്ന നേരങ്ങളിൽ എന്നിൽ ഒഴുകിയെത്തുന്ന ശിൽപ്പ സംഗീതമാണു എന്റെ പൈങ്കിളി. എന്റെ ഏകാന്ത നിമിഷങ്ങളും സ്വപ്നങ്ങളും അതിനെക്കുറിച്ചുള്ളതായിരുന്നു.
ജീവിത യാത്രയിൽ ഇടക്കെനിക്കു കാലിടറി. മറ്റ് കിളികളുമായി കൂട്ടുപിടിച്ചു പറക്കുന്ന എന്റെ കിളിയെ ഞാൻ കണ്ടു. ആ കിളി പറന്നകലുന്ന പാതയെ നോക്കി കുറേ നേരം ഞാൻ നിന്നു. ആ കിളിക്കു വേറെ കിളികൾ കൂട്ടുവന്നു. അപ്പോൾ എന്റെ മനസ്സ് നിലം തൊടാതെ പറന്നു നിൽക്കുകയായിരുന്നു.
ഒരിക്കലും ഒരു കോണിലും നിലക്കാതെ എന്റെ മനസ്സ് വീണ്ടുമാകിളിയെ കണ്ടു. അതെന്നിൽനിന്ന് വേർപ്പിരിയാൻ ശ്രമിക്കുന്നതുപോലെ. എന്നിട്ടും ദിനവുമാകിളിയെ കാത്ത് വഴിയരികുകളിൽ ഞാനലഞ്ഞു. ഒരു നോട്ടത്തിനായ് കൊതിച്ചു.
ആ കിളി ഇപ്പോൾ എന്റേതല്ല. അതിനെ സ്വന്തമാക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, കൈയ്യെത്താത്ത ദൂരത്തേക്കു എന്റെ പൈങ്കിളി പറന്നുപോയി, കവർന്നുപോയി. വിധി! എന്നു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
ഇന്നും ആ കിളിയെക്കുറിച്ചുള്ള ഓർമ്മകളിൽ എല്ലാ ഋതുക്കളിലും കൂടും കൂട്ടി ഞാൻ കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ എനിക്കാകിളിയെ ഓർക്കാതിരിക്കാനാകില്ല, സ്നേഹിക്കാതിരിക്കാനും.
"മറക്കുവാനാകുമോ
ആദ്യാനുരാഗം
ജന്മങ്ങളിൽ"
ഒരു പ്രേമവും ഒരിക്കലും അവസാനിക്കുന്നില്ല...
ഉപരിതലം ശാന്തമാകുംബോഴും
ഉള്ളറകൾ ജ്വലിച്ചുകൊണ്ടേയിരിക്കും...
ഏറെ നാളായ് കണ്ടിട്ടോമലേ നിന്നെ...
കാണുവാനാഗ്രഹിക്കുമെന്നുമെൻ മനം...
വസന്തം ചമക്കും നീയൊരു മധു
ചൊരിയും മലരായ് മാറിയെങ്കിൽ...
നിന്നിലെ മാദക സുഗന്ധം നുകരാൻ
ചിത്രശലഭമായി പിറന്നെങ്കിൽ ഞാൻ...
പ്രകൃതിതൻ സ്വപ്ന സമാനമാം വാനിൽ
പറന്നുല്ലസ്സിക്കാൻ കൊതിക്കുന്നു ഞാൻ...
തുലാമാസത്തിലെ കൊള്ളിയാൻ പോലുള്ള
ആ പുഞ്ചിരിതൻ അർത്ഥമെന്തേ സഖീ...?
മോഹഭംഗാദികളാം ആ നരിച്ചിറകുകൾ
നക്കിത്തുടക്കുംബോൾ ഞാൻ ഭ്രാന്തനാകും...
ഓർക്കാൻ ശ്രമിക്കുംബോഴെൻ ചിത്തത്തി-
ലെന്തോ മറന്നെന്നു തോന്നീടുകയാൽ
ശോഭയോടെൻ മനതാരിൽ തെളിയും
ചിരാതുപോൽ നിന്റെയീ നമ്ര മുഖം...
മറക്കുവാൻ ശ്രമിക്കുംബോളതിൻ പതിൻ
മടങ്ങായി വർദ്ധിക്കും നിൻ സ്മൃതി...
സാധിക്കില്ലെൻ മലരേ ഈ ജന്മം
എൻ മനസ്സിൽ നിന്നു നിന്നെ മാറ്റുവാൻ...
ഏകാന്തമാം എൻ ജീവിതത്തിൽ
ഒരു ശലഭമായ് നീ വന്നു മാഞ്ഞുപോയി...
അന്നു നീ എന്നുള്ളിൽ നുകർന്നു തന്നയാ
അനുരാഗത്തെ ഞാൻ കവർന്നുപോയി...
അതിരറ്റ ആനന്ദമെൻ ഹൃത്തട്ടിൽ
ഞാനാരെന്നരോർമ്മ മറച്ചുപോയി...
ഇനിയെന്നു കാണുമെൻ അനുരാഗ ശലഭമേ...
ഇനിയെന്നു നുകരുവാനാകും നിൻ രാഗം...
യുഗ യുഗാന്തരങ്ങൾ കാത്തിരിക്കും
സഖീ, നിനക്കായി ഞാൻ...
ഒരു നാൾ നീയെൻ ചാരത്തണയുമെന്ന
ശുഭ പ്രതീക്ഷയിൽ...
ഏകാന്തതേ നിൻ മടിത്തട്ടിലന്നൊരു
കണ്ണുനീർ തുള്ളിയായ് വീണടർന്നതും
കാലമേ നീ ചവിട്ടിത്തകർത്തതോ
ജീവിത സ്വപ്നമായ് വീണ്ടും ജനിച്ചതും
ആർദ്ദ്രതേ നീ കുറിച്ചിട്ട വഴികളിൽ
ശോകമായന്നു താളം പകർന്നതും
അതിന്മേലൊരുപാട് സ്വപ്നങ്ങൾ കണ്ടതും
സ്വപ്നങ്ങൾക്കാകാശത്തിൻ വർണ്ണം പകർന്നതും
ഓർക്കുന്നൂ വീണ്ടുമൊരോർമ്മയായ് മാത്രം...
കാത്തുവച്ചൊരാ മൗനം തകർന്നതും
ഇന്നലെകൾ ഒരു സ്മൃതിയായ് മറഞ്ഞതും
പുലരികൾ വാതിലിൽ മുട്ടി വിളിച്ചതും
ഒടുവിലീയുഗത്തിലൊരംഗമായി
സഖീ, നീയുമെന്നോ കലർന്നതും
ഓർക്കുന്നതുമൊരോർമ്മയ്ക്കായ് മാത്രം...
എങ്കിലുമതിന്നുമൊരു മൂക താളമായ്
ഒരിക്കലും മരിക്കാത്ത ഹൃദയമായ്
ഒരാത്മഹിതം പോലവേ...
ഏകാന്തതയുടെ അമാവാസിയിൽ എനിക്കു കൈവന്ന ഒരുതുള്ളി വെളിച്ചമാണു നിന്റെ സ്നേഹം...
അത് അന്നത്തെ അനുഭവ സത്യമാണു...
കിളിക്കു രാത്രിയിൽ അതിന്റെ കൂട്ടിൽ വിളക്കാവുന്നത് മിന്നാമിനുങ്ങാണെന്ന് കുട്ടികൾ പറയുമായിരുന്നു...
എനിക്ക് അത് നിന്റെ സാമീപ്യവും സ്നേഹവുമായിരുന്നു...
അന്നുമുതൽ നിന്റെ സ്നേഹവും ആശ്വാസ വാക്കുകളും ആഴമളക്കാനാവാത്ത ഒരു സത്യമായി, ആർദ്ദ്രമായ ഒരു സാന്ത്വനമായി, ഈ ഭൂമിയുമായി എന്നെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി, എല്ലാ സുഖ ദു:ഖങ്ങളിലും പങ്കാളിയായ് എന്നോടൊപ്പമുണ്ട്...
എന്റെ ജീവിതത്തിൽ കുറേക്കാലം അവളായിരുന്നു...
കാലമെന്നുപറഞ്ഞാൽ അതിന്റെ എല്ലാ അർത്ഥത്തിലും...
എന്റെ സന്തോഷം, ഉൽക്കണ്ട, കയ്പ്, നിർവൃതി, അനുഗ്രഹം, ശാപം, ജീവിതം, മരണം...
മരണമെന്നു പറയുംബോൾ അതിനു തുല്യം...
ഒക്കെ ഞാനനുഭവിച്ചു...
എന്റെ ജീവിതം അങ്ങനെയായിരുന്നു...
എന്നിട്ടും ഞാനവളെ സ്നേഹിച്ചു...
മനസ്സ് വളരെ ആഴമുള്ള ഒന്നാണു...
ചിലപ്പോൾ നോക്കുംബോൾ ഒരു ഘന നീലിമ...
ചിലപ്പോൾ അടിത്തട്ട് കാണാം...
അനുഗ്രഹവും ശാപവും വേർത്തിരിയുന്നത് എങ്ങനെ...?
എൻ സ്വപ്നങ്ങൾ തൻ ചുടലപ്പറംബാം
ഈ തീരത്തിരിക്കാനെനിക്കേറെയിഷ്ടം...
കത്തിയെരിയുമാചിതയിൽ കാണുന്നു ഞാനെൻ
നഷ്ട സ്വപ്നങ്ങൾതൻ വാടാമലരുകൾ...
എങ്കിലുമെൻ മനസ്സിൻ കണ്ണാടി യവനികക്കുളളിൽ
മായാതെ നിൽക്കുന്നത് നിൻ രൂപം മാത്രം...
പ്രതീക്ഷതൻ നീല വിഹായസ്സിലേക്ക്
കുതിച്ചുയർന്ന എൻ കൗമാര സ്വപ്നങ്ങൾക്ക്
മഴവില്ലിൻ വർണ്ണങ്ങളേകി നീ...
വിധിതൻ ക്രൂരമാം അഗ്നിജ്വാലകളാൽ
കത്തിക്കരിഞ്ഞുവെൻ സ്വപ്നച്ചിറകുകൾ...
നിന്നൊർമ്മകൾ മാത്രം ഇന്നുമെൻ സാഫല്യം...
നാളെപ്പുലരിയിൽ ഈ സ്വപ്നഭൂമിയിൽ
ചിറകറ്റുവീണെൻ ഹൃദയം നിലക്കും...
എനിക്ക് അനശ്വരമെന്നുറപ്പുള്ളതും നിന്റെ സമാഗമത്തിൽ നിന്ന് ആരംഭിച്ചതുമായ ഒരു ജീവിതം. ദൈവം എന്നിൽ നിന്നുതിരിച്ചെടുത്ത കരുത്തിനെ എന്നിലേക്ക് വീണ്ടും സംക്രമിപ്പിക്കാൻ നിന്റെ സാന്നിദ്ധ്യത്തിനു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതേ, പുൽമേടുകളിലെ പുഷ്പ്പങ്ങളെ ഗ്രീഷ്മസൂര്യൻ മടക്കിക്കൊണ്ടു വരുന്നതുപോലെ, നിന്നോടുള്ള ഭക്തിയാൽ അൽപ്പത്തരങ്ങളിൽ നിന്നുമകന്ന് വിശാലതയിലേക്ക് പറക്കുന്ന എന്റെ പ്രേമം എന്നെ സ്വാർത്ഥങ്ങളിൽ നിന്ന് സ്വതന്ത്രമാക്കും...
ഒറ്റക്കിരുന്ന മണൽത്തീരവും
പുഴയുടെ ഇരുണ്ട ജലമർമ്മരവും
അസ്തമയ കിരണങ്ങളും
പടർന്നു മൂടുവാൻ 'അവൾ' വന്നപ്പോഴോ...?
വേനലിന്റെ ചിതയിൽ പൊള്ളിയുരുകുന്ന
ഭൂമിയുടെ കണ്ണുകളെ ആർദ്ദ്രമാക്കി
മഞ്ഞിന്റെ നനവാർന്ന വിരലുകളുമായി
മഴയുടെ സാന്ത്വന സ്പർശ്ശവുമായി
രാത്രിവന്ന ദു:സ്വപ്നങ്ങളിൽ
മുറിഞ്ഞ ചിറകുകളുമായി
ഉറക്കത്തിന്റെ രാപ്പക്ഷികൾ
വിദൂരതയിലേക്ക് പറന്നപ്പോൾ
നിശബ്ദതയുടെ സംഗീതം കൊണ്ട്
എന്റെ ഹൃദയത്തിന്റെ അഗാധതയിൽ
വാക്കിന്റെ വെളിച്ചം നിറക്കുവാൻ
നിലാവിന്റെ ചില്ലുവിളക്കുമായി
'അവൾ' വന്നപ്പോഴോ...?
മരങ്ങളുടെ നിഴലിൽ
എന്റെ സായാഹ്നങ്ങൾ എരിഞ്ഞടങ്ങിയപ്പോൾ
ഒറ്റപ്പെടുന്നവന്റെ വിലാപങ്ങളുമായി
കാറ്റ് ചിറകടിച്ചപ്പോൾ
നക്ഷത്രക്കണ്ണുകൾ തുറന്ന്
എന്റെ ചുറ്റും നൃത്തം വയ്ക്കുവാൻ
സ്നേഹത്തിന്റെ നനുത്ത ചിരിയുമായി
'അവൾ' വന്നപ്പോഴോ...?
സ്നേഹിതനെപ്പോലെ
എന്റെ കവിതകൾ കേട്ടിരുന്ന്
അമ്മയെപ്പോലെ പുഞ്ചിരിച്ച്
എന്റെ ചുറ്റും നിഴലിന്റെ സാന്നിദ്ധ്യമായി
'അവൾ' വന്നപ്പോഴോ...?
തുന്നിവച്ച കിനാവുകളുടെ
നിറമുള്ള ഉടുപ്പുകളഴിച്ച്
ഉടലിന്റെ ഭാരങ്ങളിറക്കി
കാഴ്ച്ചയുടെ സുതാര്യത മായ്ച്ച്
നഗ്നമായ എന്റെ ആത്മാവിന്റെ ശലഭത്തെ
സ്വാതന്ത്ര്യത്തിന്റെ ശൂന്യതയിലേക്ക് തുറന്നുവിട്ട
ഏറ്റവും നിശബ്ദമായ
ഏറ്റവും വിശുദ്ധമായ
മരണത്തിന്റെ ആ കറുത്ത നിമിഷത്തിലോ...?
എപ്പോഴാണു ഞാൻ 'അവളെ' സ്നേഹിച്ചുതുടങ്ങിയത്...?
എന്റെ കിനാവിലെ മണവാട്ടിക്ക്...
ഏറെ പരിഭവത്തോടെയാണു ഞാനീ വാക്കുകൾ നിനക്കായ് കുറിക്കുന്നത്. കൊഴിഞ്ഞുവീണ ആറു ദിനങ്ങളിലും കുരിശിൽ തറക്കപ്പെട്ട് രക്തം വാർന്നൊലിപ്പിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയം ഇന്നലെ മിഴി തുറന്നത്, കാറ്റിന്റെ കുസൃതിയിൽ തെന്നിമാറുന്ന ശിരോവസ്ത്രത്തിനിടയിൽ പനിനീർപ്പൂപോലെ വിശുദ്ധമായ നിൻ മുഖവും നിറമിഴികളും കാണുവാൻ വേണ്ടിയായിരുന്നു...
കുർബ്ബാന കഴിഞ്ഞു ആളൊഴിഞ്ഞ പള്ളിയിലെ ചാരു ബഞ്ചുകളിലൊന്നിൽ ഞാൻ നിന്നെക്കുറിച്ചോർത്തിരുന്നുപോയി...
ഏറെ പ്രതീക്ഷയോടെയാണു ഞാൻ കുർബ്ബാനയിൽ പങ്കെടുക്കുവാനെത്തിയത്. കുരിശിൽ പീഡിതനായ ദൈവപുത്രനുമപ്പുറം നിന്റെ സ്നേഹവും സാമീപ്യവും ഞാൻ കൊതിച്ചിരുന്നു. പക്ഷേ മുടങ്ങാതെ ഞായറാഴ്ച കുർബ്ബാനകളിൽ പങ്കെടുക്കുന്ന നീ ഇന്നലെ വരാതിരുന്നപ്പോൾ...
എന്റെ അധരങ്ങളിൽ അനുഭവപ്പെട്ട ലവണ രസമാണു, എന്റെ മിഴിനീർ പൂവുകളിൽ നിന്നും മൃദുകപോലങ്ങളിലൂടെ പനിനീർത്തുള്ളി ഒലിച്ചിറങ്ങുകയാണെന്ന ആത്മബോധം എനിക്കു നൽകിയത്. ആളൊഴിഞ്ഞ പള്ളിയിലെ ചാരു ബഞ്ചിൽ കണ്ണീരൊലിപ്പിച്ചു ഞാൻ നിദ്രയെ തൊട്ടുണർത്തി...
പിന്നെ ഞാനെത്തിപ്പെട്ട കിനാവിൽ ഞാൻ നിന്നെത്തേടി അലയുകയായിരുന്നു. തൂവെള്ള പ്രാവുകൾ കൂട്ടമായിരിക്കുന്ന ആളൊഴിഞ്ഞ ഒരു ദേവാലയം. അവിടെ കുർബ്ബാന ഹാളിൽ മെഴുകുതിരികളുടെ വെളിച്ചത്തിൽ ഞാൻ നിന്നെ കണ്ടു. ഹാളിന്റെ അങ്ങേയറ്റത്തെ ചാരു ബഞ്ചിൽ നീ എന്നെയും കാത്തിരിക്കുകയായിരുന്നു. നിന്റെ പേരുറക്കെ വിളിച്ചുകൊണ്ട് കൊണ്ട് ചാരുബഞ്ചുകൾക്കിടയിലൂടെ ഞാനോടി. പക്ഷേ, ഞാനരുകിലെത്തിയപ്പോൾ നീ എങ്ങോ പോയി മറഞ്ഞിരുന്നു. കുർബ്ബാന ഹാളിൽ നിറയെ കത്തിനിന്നിരുന്ന മെഴുകുതിരികൾ കെട്ടുപോയിരുന്നു...
ഇപ്പോൾ നീയെനിക്ക് നഷ്ട്ടമാവുമോ എന്ന് ഞാൻ ഭയക്കുന്നു. എന്റെ ഹൃദയത്തിലിപ്പോൾ കുരിശിന്റെ കൂർത്ത മുന തറച്ചിരിക്കുകയാണു. ആ വേദനയിൽ നിന്ന് ഞാൻ രക്ഷനേടുന്നത്, കണ്ണുകൾ ഇറുക്കിയടച്ച് നിന്റെ മുഖം ഓർത്തുകൊണ്ടാണു. നീ എത്രയും വേഗം എന്റെ അരികിലെത്തി കാതിൽ എന്നെ ഇഷ്ട്ടമാണെന്ന് മന്ത്രിക്കണം. അല്ലെങ്കിൽ വിരഹത്തിന്റെ വേദനയിൽ ഞാനുരുകിയുരുകി ഒരു ബിന്ദുവായി ഈ ലോകത്തിനോട് വിടപറയും...
വിരഹത്തിന്റെ കുരിശിൽ നിന്നും എന്നെ രക്ഷിക്കാൻ ഒരു വിശുദ്ധ മാലാഖയായി നീ വരുമെന്നു പ്രത്യാശിച്ചുകൊണ്ട്...
ഒരായിരം സ്നേഹപ്രതീക്ഷകളോടെ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)


- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact