2012 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

എന്റെ കിനാവിലെ മണവാട്ടിക്ക്‌...


എന്റെ കിനാവിലെ മണവാട്ടിക്ക്...

ഏറെ പരിഭവത്തോടെയാണു ഞാനീ വാക്കുകൾ നിനക്കായ് കുറിക്കുന്നത്. കൊഴിഞ്ഞുവീണ ആറു ദിനങ്ങളിലും കുരിശിൽ തറക്കപ്പെട്ട് രക്തം വാർന്നൊലിപ്പിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയം ഇന്നലെ മിഴി തുറന്നത്, കാറ്റിന്റെ കുസൃതിയിൽ തെന്നിമാറുന്ന ശിരോവസ്ത്രത്തിനിടയിൽ പനിനീർപ്പൂപോലെ വിശുദ്ധമായ നിൻ മുഖവും നിറമിഴികളും കാണുവാൻ വേണ്ടിയായിരുന്നു...

കുർബ്ബാന കഴിഞ്ഞു ആളൊഴിഞ്ഞ പള്ളിയിലെ ചാരു ബഞ്ചുകളിലൊന്നിൽ ഞാൻ നിന്നെക്കുറിച്ചോർത്തിരുന്നുപോയി...
ഏറെ പ്രതീക്ഷയോടെയാണു ഞാൻ കുർബ്ബാനയിൽ പങ്കെടുക്കുവാനെത്തിയത്. കുരിശിൽ പീഡിതനായ ദൈവപുത്രനുമപ്പുറം നിന്റെ സ്നേഹവും സാമീപ്യവും ഞാൻ കൊതിച്ചിരുന്നു. പക്ഷേ മുടങ്ങാതെ ഞായറാഴ്ച കുർബ്ബാനകളിൽ പങ്കെടുക്കുന്ന നീ ഇന്നലെ വരാതിരുന്നപ്പോൾ...

എന്റെ അധരങ്ങളിൽ അനുഭവപ്പെട്ട ലവണ രസമാണു, എന്റെ മിഴിനീർ പൂവുകളിൽ നിന്നും മൃദുകപോലങ്ങളിലൂടെ പനിനീർത്തുള്ളി ഒലിച്ചിറങ്ങുകയാണെന്ന ആത്മബോധം എനിക്കു നൽകിയത്. ആളൊഴിഞ്ഞ പള്ളിയിലെ ചാരു ബഞ്ചിൽ കണ്ണീരൊലിപ്പിച്ചു ഞാൻ നിദ്രയെ തൊട്ടുണർത്തി...

പിന്നെ ഞാനെത്തിപ്പെട്ട കിനാവിൽ ഞാൻ നിന്നെത്തേടി അലയുകയായിരുന്നു. തൂവെള്ള പ്രാവുകൾ കൂട്ടമായിരിക്കുന്ന ആളൊഴിഞ്ഞ ഒരു ദേവാലയം. അവിടെ കുർബ്ബാന ഹാളിൽ മെഴുകുതിരികളുടെ വെളിച്ചത്തിൽ ഞാൻ നിന്നെ കണ്ടു. ഹാളിന്റെ അങ്ങേയറ്റത്തെ ചാരു ബഞ്ചിൽ നീ എന്നെയും കാത്തിരിക്കുകയായിരുന്നു. നിന്റെ പേരുറക്കെ വിളിച്ചുകൊണ്ട് കൊണ്ട് ചാരുബഞ്ചുകൾക്കിടയിലൂടെ ഞാനോടി. പക്ഷേ, ഞാനരുകിലെത്തിയപ്പോൾ നീ എങ്ങോ പോയി മറഞ്ഞിരുന്നു. കുർബ്ബാന ഹാളിൽ നിറയെ കത്തിനിന്നിരുന്ന മെഴുകുതിരികൾ കെട്ടുപോയിരുന്നു...

ഇപ്പോൾ നീയെനിക്ക് നഷ്ട്ടമാവുമോ എന്ന് ഞാൻ ഭയക്കുന്നു. എന്റെ ഹൃദയത്തിലിപ്പോൾ കുരിശിന്റെ കൂർത്ത മുന തറച്ചിരിക്കുകയാണു. ആ വേദനയിൽ നിന്ന് ഞാൻ രക്ഷനേടുന്നത്, കണ്ണുകൾ ഇറുക്കിയടച്ച് നിന്റെ മുഖം ഓർത്തുകൊണ്ടാണു. നീ എത്രയും വേഗം എന്റെ അരികിലെത്തി കാതിൽ എന്നെ ഇഷ്ട്ടമാണെന്ന് മന്ത്രിക്കണം. അല്ലെങ്കിൽ വിരഹത്തിന്റെ വേദനയിൽ ഞാനുരുകിയുരുകി ഒരു ബിന്ദുവായി ഈ ലോകത്തിനോട് വിടപറയും...

വിരഹത്തിന്റെ കുരിശിൽ നിന്നും എന്നെ രക്ഷിക്കാൻ ഒരു വിശുദ്ധ മാലാഖയായി നീ വരുമെന്നു പ്രത്യാശിച്ചുകൊണ്ട്...

ഒരായിരം സ്നേഹപ്രതീക്ഷകളോടെ...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
;